എഫ്സിആർഎ നിയമഭേദഗതി പ്രത്യേക സിറ്റിംഗിലുണ്ടാവില്ല; വനിതാ സംവരണ ബില്ലിന് മുൻഗണന നൽകി കേന്ദ്ര സർക്കാർ
സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് 2029 മുതൽ വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗിൽ എഫ്സിആർഎ (FCRA) നിയമഭേദഗതി പരിഗണിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വനിതാ സംവരണ ബില്ലിന് മുൻഗണന നൽകുന്നതിനാലും സമയപരിമിതി മൂലവുമാണ് മറ്റ് ബില്ലുകൾ ചർച്ചയ്ക്കെടുക്കാത്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബജറ്റ് സമ്മേളനം ഇന്നലെ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ഈ മാസം 16 വരെ നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 16-ാം തീയതി സഭ ചേരുമ്പോൾ വനിതാ സംവരണ ബില്ലിലെ നിർണ്ണായക മാറ്റങ്ങളായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക.
സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് 2029 മുതൽ വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ഇരുസഭകളിലും ബിൽ പാസാക്കി സ്ത്രീകളുടെ പിന്തുണ ഉറപ്പാക്കാനാണ് നീക്കം. പ്രത്യേക സിറ്റിംഗ് മെയ് അല്ലെങ്കിൽ ജൂൺ മാസത്തിലേക്ക് മാറ്റണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ചില പ്രധാന ബില്ലുകൾ ചർച്ച ചെയ്യാനുണ്ടെന്ന് മന്ത്രി കിരൺ റിജിജു നേരത്തെ സൂചിപ്പിച്ചിരുന്നു.
എന്നാൽ വനിതാ സംവരണ ബില്ലിന് മാത്രമേ നിലവിൽ സമയമുള്ളൂ എന്ന് സർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ വർദ്ധിപ്പിക്കുക എന്നത് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമായി വിലയിരുത്തപ്പെടുന്നു. എഫ്സിആർഎ ബില്ലിനെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകൾക്ക് സർക്കാർ വൃത്തങ്ങളുടെ പുതിയ അറിയിപ്പോടെ താൽക്കാലികമായി വിരാമമായി.
What's Your Reaction?