വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങുന്നു. ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം.
ബജറ്റ് കമ്മി വർദ്ധിപ്പിക്കുന്നതും ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് വിഭാഗം (ഡിഒജിഇ) ചെയ്യുന്ന പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ് ട്രംപിൻ്റെ പുതിയ ബില്ലെന്ന് മസ്ക് കുറ്റപ്പെടുത്തി. “ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുമ്പോൾ, ചെലവുകൾ കുറയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡൻറിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് മിഷൻ കാലക്രമേണ ശക്തിപ്പെടും. അത് സർക്കാരിന്റെ രീതിയായി മാറും”-എന്നാണ് മസ്‌ക് പറഞ്ഞത്.
സമൂഹ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ് കഴിഞ്ഞ ആഴ്ചയാണ് പ്രതിനിധി സഭ പാസാക്കിയത്. ജനുവരിയിലാണ് മസ്ക് ചുമലയേറ്റെടുക്കുന്നത്. മെയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഡോണൾഡ് ട്രംപിന്റെ ബില്ലിനെ വിമർശിച്ചാണ് മസ്ക് പടിയിറങ്ങുന്നത്.