ആര്‍ക്കും ശല്യമാവാതിരിക്കാനായി കരമനയാറ്റില്‍ ചാടി വൃദ്ധ ദമ്പതികള്‍; ഭാര്യയുടെ മൃതദേഹം ഫയര്‍ ഫോഴ്‌സ് കണ്ടെടുത്തു
നടേശനായുളള തിരച്ചില്‍ വൈകിട്ട് 6.30 വരെ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ വീണ്ടും ആരംഭിക്കുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.

വട്ടിയൂര്‍ക്കാവ്: വൃദ്ധ ദമ്പതികള്‍ തങ്ങളുടെ ജീവനൊടുക്കാൻ വേണ്ടി കരമനയാറ്റിലെ മുന്നാംമൂട് ആയിരവല്ലി ക്ഷേത്രക്കടവിലേയ്ക്ക് എടുത്തുചാടി. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് ബോസ് ലെയ്ന്‍ എന്‍.ആര്‍.ആര്‍.എ- 71ല്‍ നടേശന്‍ (84), ഭാര്യ വസന്തകുമാരി (78) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇതില്‍ വസന്തകുമാരിയുടെ മൃതദേഹം സമീപത്തുനിന്നും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ കണ്ടെടുത്തു.
വ്യാഴാഴ്ച രാവിലെ 11 മണിയോടു കൂടിയാണ് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും ഇളയ മകന്‍ സജീവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് ദമ്പതികള്‍ ആറ്റില്‍ ചാടിയതായി ലഭിക്കുന്ന വിവരം. വസന്തകുമാരിയുടെ ഇരുകാലുകള്‍ക്കും അസുഖം ബാധിച്ചിരുന്നതിനാല്‍ ഇവര്‍ നടക്കുന്നതിനായി ഉപയോഗിച്ചിരുന്ന വാക്കര്‍ ആറ്റിന്റെ കടവിൽ നിന്നും കണ്ടെടുത്തിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ആര്‍ക്കും ശല്യമാവാതിരിക്കാന്‍ വേണ്ടിയാണ് ഇവര്‍ ആറ്റിലേയ്ക്ക് ചാടിയതെന്ന് വട്ടിയൂർക്കാവ് എസ്.എച്ച്.ഒ അജേഷ് ദ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ പുളിയറക്കോണം എലക്കോട് പളളിയ്ക്ക് സമീപത്തു നിന്നുമാണ് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടുകൂടി വസന്തകുമാരിയുടെ മൃതദേഹം കിട്ടിയത്.
അതേസമയം നടേശനായുളള തിരച്ചില്‍ വൈകിട്ട് 6.30 വരെ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ വീണ്ടും ആരംഭിക്കുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. വസന്തകുമാരിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
സാജന്‍, സജീവ്, സന്ധ്യ എന്നിവർ മക്കളാണ്. സംഭവത്തിൽ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.
What's Your Reaction?






