കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി മുഖ്യമന്ത്രിയ്ക്കും അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്കിനും അയച്ച കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മുഖ്യമന്ത്രി നൽകിയ ഹർജിയിലാണ് നടപടി. ഇഡിയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.
ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയായിരുന്നു ഇഡി നോട്ടീസയച്ചത്. ഹൈ കോടതിയിൽ തിരിച്ചടി നേരിട്ടതോടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീലുമായി ഇഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.