ബംഗളൂരു: ഇന്ത‍്യൻ സൂപ്പർ താരം വിരാട് കോലിക്കെതിരേ പൊലീസിൽ പരാതി. കർണാടകയിൽ ഐപിഎൽ വിജയാഘോഷത്തിന്‍റെ ഭാഗമായുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിലാണ് കോലിയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ എച്ച്എം വെങ്കിടേഷ് കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
എന്നാൽ ഈ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ദുരന്തമുണ്ടായതിനു പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയിരുന്നു. ഇത് സംശയത്തിനിടയാക്കിയെന്നും പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോലി സോഷ‍്യൽ മീഡിയയിലൂടെ ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും വെങ്കടേഷ് നൽകിയ പരാതിയിൽ പറയുന്നു. അതെ സമയം ഇതിനകം രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ വിരാട് കോഹ്‌ലിക്കെതിരായ പരാതി പരിഗണിക്കുമെന്നും കബ്ബൺ പാർക്ക് പൊലീസ് അറിയിച്ചു.