കൊച്ചി: നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. ജൂറി ചെയർമാൻ്റെ അസൗകര്യം പരിഗണിച്ചാണ് ഈ തീയതി മാറ്റം. 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. 35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനക്ക് വന്നു എന്നാണ് സൂചന.
നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.
പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം പ്രകാശ് രാജ് അധ്യക്ഷനായ ജൂറിക്ക് മുന്നിലെത്തിയത് 35ഓളം ചിത്രങ്ങളാണെന്നാണ് വിവരം. ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.