ഡൽഹി: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തിൽ പരമാവധി കാര്യങ്ങൾ ചെയ്തുവെന്നും ദയാധനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ പരിമിധികളുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിമിഷ പ്രിയയെ രക്ഷിക്കുന്നതിനു നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് കേന്ദ്ര സർക്കാർ മറുപടി നൽകിയിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍ പറഞ്ഞു.
യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണ്. മാത്രമല്ല നയതന്ത്ര തലത്തിലുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ സ്വകാര്യതലത്തിൽ ചർച്ചകൾ തുടരുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്നും നല്ലത് സംഭവിക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു.