കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ലൈംഗിക വൈകൃതമുള്ളയാളാണ് ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്. കോൺഗ്രസ് നടപടി മാതൃകാ പരമാണെന്ന് എങ്ങനെ പറയാനാവും. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇത്തരം ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ പൊതുപ്രവർത്തനത്തിൽ നിന്ന് രാഹുലിനെ മാറ്റി നിർത്തുകയാണ് ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി, ഭാവിയുടെ വാഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചു. രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാഹുൽ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേത്യത്വം അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന രീതിയിൽ അവതരിപ്പിക്കുകയാണോ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.