ഡൽഹി: ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ സി. സദാനന്ദൻ രാജ‍്യസഭാ എംപിയായി സത‍്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത‍്യവാചകം ചൊല്ലിക്കൊടുത്തത്.
ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു. സദാനന്ദനെ കൂടാതെ മുൻ വിദേശകാര‍്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ, അഭിഭാഷകൻ ഉജ്ജ്വൽ നിഗം എന്നിവരും സത‍്യപ്രതിജ്ഞ ചെയ്തു.
അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്സഭാ നടപടികൾ ആരംഭിച്ചത്. ആദ്യദിനം ആദ്യദിനം ലോക്സഭാ ബഹളമയമായിരുന്നു.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യോത്തര വേള നിർത്തിവെച്ച് വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കർ തള്ളിയതോടെയാണ് സഭയിൽ പ്രതിഷേധം ആരംഭിച്ചത്.