വാഷിങ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്.
ആക്രമണത്തിൽ 6 പേർക്ക് പൊള്ളലേറ്റു. നിരവധി പേർക്ക് പരുക്കേറ്റു. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി എഫ്ബിഐ. മൊളോടോവ് കോക്ടെയിലുകൾ എറിഞ്ഞത് 45 കാരനായ മുഹമ്മദ് സാബ്രി സോളിമാൻ എന്നയാളാണെന്ന് എഫ്ബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമി പിടിയിലായി. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പരിപാടി നടന്ന ഉടനാണ് ആക്രമണമെന്ന് സൂചന.
ഞായറാഴ്ച ഉച്ചയ്ക്ക് 1:30 നാണ് അക്രമണം നടന്നത്. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് ആക്രമണം നടന്നത്. പ്രതി താൽക്കാലികമായി നിർമ്മിച്ച ഒരു ഫ്ലേംത്രോവർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.