കോട്ടയം: കോട്ടയത്ത് എസ് ഐ ആർ ജോലി സമ്മർദത്തെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി ബൂത്ത് ലെവൽ ഓഫീസർ (ബി എൽ ഒ). പൂഞ്ഞാർ മണ്ഡത്തിലെ 110-ാം ബൂത്തിലെ ബി എൽ ഒ ആൻ്റണിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇടുക്കിയില്‍ പോളിടെക്‌നിക് ജീവനക്കാരനാണ് ആന്റണി. തനിക്ക് ഈ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണ് ഉള്ളതെന്നുമാണ് ബി എൽ ഒ ആന്‍റണി ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
ഈ അടിമ പണി നിര്‍ത്തണം.ഇലക്ഷൻ കമ്മീഷൻ ചൂഷണം ചെയ്യുന്നുവെന്ന് തൻ്റെ ജീവിതം തകരുന്നുവെന്നും ആൻ്റണി തൻ്റെ ഓഡിയോയില്‍ പറയുന്നു. തന്നെ ദയവുചെയ്ത് ഈ ജോലിയിൽ നിന്നും ഒഴിവാക്കണമെന്നും അല്ലെങ്കിൽ വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നില്‍ വന്ന് വിഷം കഴിച്ച് ജീവനൊടുക്കുമെന്നുമാണ് ബിഎൽഒ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
സന്ദേശത്തിന്റെ പൂർണ്ണ രൂപം;
“ഭയങ്കര മാനസിക സമ്മര്‍ദ്ദത്തിലാണ് ഞാൻ. ഒരാഴ്ചയോളം ഞാൻ കഷ്ടപ്പെട്ട് ഫോം കൊണ്ടു കൊടുത്തു. ഫോം ഒരു വശവും പൂരിപ്പിക്കാതെയാണ് വോട്ടര്‍മാര്‍ എത്തുന്നത്. മുഴുവൻ ബേസിക് കാര്യങ്ങളും ഞാൻ ചെയ്ത് കൊടുത്തിട്ട് വിവരങ്ങളും തപ്പി കണ്ടുപിടിച്ച് കൊടുക്കണം. ഇതിന് ഒരു കാശും ലഭിക്കുന്നില്ല. നിങ്ങള്‍ ഇതിന് വേണ്ടിയുള്ള യാതൊരു ഉപകരണങ്ങളും തരുന്നില്ല. ഇൻ്റര്‍നെറ്റോ മൊബൈല്‍ ഫോണോ ഒന്നും നല്‍കുന്നില്ല.
എല്ലാവരും ഞങ്ങളെ ചൂഷണം ചെയ്യുന്നു. മാനസികമായും ശാരീരികമായും ചൂഷണം ചെയ്താണ് ഈ അടിമപ്പണി ചെയ്യിപ്പിക്കുന്നത്. എന്നെ ഈ ജോലിയില്‍ നിന്ന് ഒഴിവാക്കണം. അല്ലെങ്കില്‍ ഞാൻ ഈ വില്ലേജ് ഓഫീസിൻ്റെ മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യും. നാട്ടുകാര്‍, ഇലക്ഷൻ കമ്മീഷൻ, റവന്യൂ എന്നിവരുടേന്ന് വഴക്ക് കേള്‍ക്കണം. ഒന്നുകില്‍ ഞാൻ ആത്മഹത്യ ചെയ്യും. ഇതിന് ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ് ഐ ആറുമാണ്”.