തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ് കൂടി വന്നെത്തി. ലേകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. പതിവുപോലെ ദിവസങ്ങൾക്ക് മുന്നേ തയ്യാറാക്കിയ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്മസിനെ വരവേറ്റത്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. കർത്താവായ യേശുക്രിസ്തു ഈ ദിവസമാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ലോകമെമ്പാടും ഡിസംബർ 25 ന് ക്രിസ്മസ് ദിനം ആഘോഷിക്കുന്നു. വ്യത്യസ്ത തരം കേക്കുകൾ ഉണ്ടാക്കി ക്രിസ്ത്യാനികൾ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കിടുന്നു. ഈ ദിവസം പള്ളിയിൽ ക്രിസ്മസ് മണികൾ മുഴങ്ങുകയും, വർണ്ണാഭമായ വിളക്കുകൾ തിളങ്ങുകയും, മനോഹരമായ അലങ്കാരങ്ങൾ ചെയ്യുകയും ചെയ്യുന്നു.ആദ്യകാലങ്ങളിൽ കുടുതലും ക്രൈസ്തവർ മാത്രം ആഘോഷിച്ച ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഇപ്പോൾ ജാതി മത ഭേദമന്യേ മുഴുവൻ പേരും ഒരുപോലെ ആഘോഷിക്കുന്നു. ഈ ഉത്സവത്തിന് മതപരമായ പ്രാധാന്യം മാത്രമല്ല സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യവുമുണ്ട്.
ക്രിസ്തുമസ് നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്. പുൽക്കൂട് യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക് ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്.