കോഴിക്കോട്: സസ്പെൻഷനിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. നിരന്തരമായ അച്ചടക്കലംഘനത്തിന്‍റെ പേരിൽ സസ്പെൻഷനിലായിരുന്നു ഉമേഷ്.
പത്തനംതിട്ട പോലീസ് മേധാവിയുടേതാണ് ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ട ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു. പോലീസിലെ ഉന്നതരെയും പോലീസ് സംവിധാനത്തെയും നിരന്തരം വിമർശിക്കുന്നതിലൂടെ ഉമേഷ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഗുരുതരമായ അച്ചട ലംഘനം, കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാൻ തുടങ്ങിയ കാര്യങ്ങൾ ചെയ്ത ആൾ സേനയിൽ തുടർന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉത്തരവിലുണ്ട്.
സമൂഹമാധ്യമങ്ങള്‍ വഴി പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കി എന്നാരോപിച്ച് നിരവധി തവണ ഉമേഷിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. മൂന്ന് തവണ സസ്പെൻഷൻ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെയും പോലീസ് സംവിധാനത്തെയും നിരന്തരം വിമർശിക്കുന്നയാളാണ്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഇദ്ദേഹം വിധേയനായിരുന്നു.