കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ് നടത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വ്യാഴാഴ്ച രാവിലെ 9.05 നാണ് ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ വിമാനം നെടുമ്പാശേരിയിലിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു.
ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് വിമാനത്തിന്റെ ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു. വലിയ അപകടമാണ് ഒഴിവായത്. നിലവിൽ വിമാനത്താവളത്തിന് അകത്തുള്ള യാത്രക്കാരെ മറ്റൊരു വിമാനത്തിലോ അല്ലെങ്കിൽ റോഡ് മാർഗമോ കരിപ്പൂരിലേക്ക് എത്തിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.