അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ ഉയർന്നതോതിൽ രാസസാന്നിധ്യം
ഉയർന്ന അളവിലുള്ള ഫോർമാലിൻ വിഷലിപ്തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും
ലണ്ടൻ: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറിയിലെ ജീവനക്കാർക്ക് അപകടകരമായ രീതിയിൽ രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മൃതദേഹങ്ങൾ ലണ്ടനിലേക്ക് അയച്ചപ്പോൾ കേടുകൂടാതെയിരിക്കാൻ ചേർത്ത ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കളുടെ അളവ് ഉയർന്ന നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റിന് നേതൃത്വം നൽകിയ പ്രൊഫസർ ഫിയോണ വിൽകോക്സ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന അളവിലുള്ള ഫോർമാലിൻ വിഷലിപ്തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും. മൃതദേഹങ്ങളിൽ കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിദഗ്ദ്ധോപദേശം തേടിയതിനെത്തുടർന്ന് അപകടസാധ്യത കുറയ്ക്കുന്നതിന് മോർച്ചറിയിൽ അടിയന്തര സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇതിൽ പാരിസ്ഥിതിക നിരീക്ഷണം, ശ്വസനോപകരണങ്ങൾ, മറ്റ് അനുയോജ്യമായ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടുന്നു.
വിദേശത്തുനിന്ന് മൃതദേഹങ്ങൾ എത്തിക്കുമ്പോൾ അവ കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈയവസരത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2024 ജൂൺ 12 ന് ലണ്ടനിലേക്കുള്ള ബോയിങ് 787 എയർ ഇന്ത്യ വിമാനം തകർന്നുവീണ് 53 ബ്രിട്ടീഷ് പൗരന്മാരടക്കം 242 പേരാണ് കൊല്ലപ്പെട്ടത്.
What's Your Reaction?

