അടിമാലി മണ്ണിടിച്ചില്‍: സന്ധ്യയ്ക്ക് ഇടതുകാലും നഷ്ടമായി, ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി
മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലായിരിക്കും ആലുവ രാജഗിരി ആശുപത്രിയിലെ തുടർ ചികിത്സകൾ നടക്കുക
തൊടുപുഴ: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നെടുമ്പിള്ളിക്കുടി വീട്ടിൽ സന്ധ്യ ബിജുവിന്റെ (41) ചികിത്സാച്ചെലവുകൾ നടൻ മമ്മൂട്ടി ഏറ്റെടുത്തു. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലായിരിക്കും ആലുവ രാജഗിരി ആശുപത്രിയിലെ തുടർ ചികിത്സകൾ നടക്കുക. ഈ അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരണപ്പെട്ടിരുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയ്ക്ക് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു, ഇതോടെ ഇവരുടെ തുടർജീവിതം പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷം സന്ധ്യയുടെ മകൻ അർബുദം ബാധിച്ച് മരിച്ചിരുന്നു. നിലവിൽ നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് സന്ധ്യയ്ക്ക് താങ്ങും തണലുമായിട്ടുള്ളത്.
ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെ സമീപിച്ചതിനെത്തുടർന്നാണ് സഹായം എത്തുന്നത്. മമ്മൂട്ടി നേരിട്ട് സംസാരിച്ചതായും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ 5.16-നാണ് ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ നിലയിൽ സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചത്. മണ്ണിനടിയിൽ ഏകദേശം മൂന്ന് മണിക്കൂറോളം അകപ്പെട്ടുപോയ ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. എട്ട് മണിക്കൂർ നീണ്ട ആദ്യ ശസ്ത്രക്രിയയിൽ ഇടത്തേ കാലിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാക്കാനും ഒടിഞ്ഞ അസ്ഥികൾ ഏകദേശം പൂർവ്വരൂപത്തിലാക്കാനും സാധിച്ചു.
എന്നാൽ, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശങ്ങൾ വർദ്ധിക്കുകയും അത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ വന്നതോടെ ജീവൻ രക്ഷിക്കുന്നതിനായി ഇടതുകാൽ മുട്ടിന് മുകളിൽവെച്ച് നീക്കം ചെയ്യേണ്ടി വന്നു. ഇടതുകാലിൻ്റെ പ്രവർത്തനം സുഗമമാക്കാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള തുടർചികിത്സകൾ ആവശ്യമാണ്.
What's Your Reaction?

