ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പോലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് പിരിച്ചുവിട്ടത്.
ഏന്തൾ ചെക്പോസ്റ്റിനോട് ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ചേർന്നാണ് പത്തൊൻപതുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെയാണ് മൂത്ത സഹോദരിയുടെ മുന്നില്‍ വെച്ച് ഇരുവരും ബലാത്സംഗം ചെയ്തത്.
തങ്ങളുടെ കൃഷിയിടത്തിലുണ്ടായ പഴം വില്‍ക്കാനായി തിരുവണ്ണാമലയിലേക്ക് വാനില്‍ പോവുകയായിരുന്നു സഹോദരികള്‍. ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇരുവരും സഹോദരികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ ഇരുവരെയും മണിക്കൂറുകൾക്കുള്ളിലാണ് തിരുവണ്ണാമലൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ സസ്പെൻഷനും നൽകി.