ഹോർമുസ് കടലിടുക്കിൽ 21 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു; 611 ജീവനക്കാരെ പുറത്തെത്തിക്കാൻ ഇന്ത്യയുടെ നയതന്ത്ര നീക്കം
നേരത്തെ രണ്ട് കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയിരുന്നെങ്കിലും ബാക്കിയുള്ളവയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ എണ്ണ ടാങ്കറുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യ ശക്തമാക്കി. 21 ഇന്ത്യൻ ചരക്കു കപ്പലുകളിലായി 611 ജീവനക്കാരാണ് നിലവിൽ അവിടെ തുടരുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി ഇന്ത്യ ചർച്ചകൾ തുടരുകയാണ്.
നേരത്തെ രണ്ട് കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയിരുന്നെങ്കിലും ബാക്കിയുള്ളവയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ മരുന്നുകൾ എത്തിച്ചുനൽകിയ ഇന്ത്യയുടെ നടപടിക്ക് ഇറാൻ സർക്കാർ നന്ദി അറിയിച്ചു.
ഇറാനിയൻ റെഡ് ക്രസന്റിനായി ഇന്ത്യ കൈമാറിയ മരുന്നുകൾ ഡൽഹിയിലെ ഇറാൻ എംബസിയിൽ എത്തിച്ചു. അതിർത്തി രാജ്യങ്ങൾ വഴി റോഡ് മാർഗ്ഗമായിരിക്കും ഇവ ഇറാനിലേക്ക് കൊണ്ടുപോകുക. എൽ.പി.ജി വിതരണത്തിലെ ആശങ്ക പരിഹരിക്കാൻ രാജ്യത്തെ ആഭ്യന്തര ഉൽപാദനം 40 ശതമാനം വർധിപ്പിച്ചത് വലിയ ആശ്വാസമായി. പൈപ്പ് വഴിയുള്ള പാചകവാതക (PNG) വിതരണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
പി.എൻ.ജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് 10 ശതമാനം എൽ.പി.ജി അധികമായി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായും കുവൈത്ത് കിരീടാവകാശിയുമായും ചർച്ചകൾ നടത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം സുഗമമാക്കുന്നതിലാണ് ഈ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
What's Your Reaction?