കണ്ണൂരിൽ സുധാകരൻ തന്നെ; ഹൈക്കമാൻഡിന് മുന്നിൽ വഴങ്ങാതെ താരം; വൻ വരവേൽപ്പിനൊരുങ്ങി അനുയായികൾ
എ.കെ. ആന്റണി, രമേശ് ചെന്നിത്തല എന്നിവരുടെ ഇടപെടലാണ് നിർണ്ണായകമായത്
കണ്ണൂർ: സ്ഥാനാര്‍ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ. സുധാകരനെ ഒടുവിൽ ഹൈക്കമാൻഡ് അനുനയിപ്പിച്ചു. ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ സുധാകരന് തന്നെ കണ്ണൂർ സീറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചു. ഇതോടെ ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനം സുധാകരൻ റദ്ദാക്കി.
എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിലായിരുന്നു ഹൈക്കമാൻഡ് എങ്കിലും, സുധാകരന്റെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ നേതൃത്വം ഒടുവിൽ വഴങ്ങുകയായിരുന്നു. എ.കെ. ആന്റണി, രമേശ് ചെന്നിത്തല എന്നിവരുടെ ഇടപെടലാണ് നിർണ്ണായകമായത്.
കണ്ണൂരിൽ നേരത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മുൻ മേയർ ടി.ഒ. മോഹനനെ മാറ്റിയാകും സുധാകരന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക. സുധാകരനുമായി സംസാരിച്ചുവെന്നും മൂന്നാം പിണറായി സർക്കാർ വരാതിരിക്കാൻ കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചുവെന്നും എ.കെ. ആന്റണി വ്യക്തമാക്കി.
സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് ദില്ലിയിലെത്തിയ സുധാകരൻ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് തന്റെ ആവശ്യം അംഗീകരിപ്പിച്ചത്. ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിലെത്തുന്ന കെ. സുധാകരന് വമ്പിച്ച സ്വീകരണം നൽകാനാണ് അനുയായികളുടെ തീരുമാനം. വിമാനത്താവളം മുതൽ വൻ റോഡ് ഷോയോടെ അദ്ദേഹത്തെ സ്വീകരിക്കും. പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് സജീവമായി ഇറങ്ങാനാണ് യുഡിഎഫ് നീക്കം.
What's Your Reaction?