മലപ്പുറം: ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വീട്ടില്‍ വെച്ച് വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. 16 വരെ ഇത് തുടരും.
ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്.
ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പി യുടെ കീഴിലും എടക്കര, വഴിക്കടവ്, പോത്തുകല്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ എടക്കര ഇലക്ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡി.വൈ.എസ്.പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയോജകമണ്ഡലത്തിലെ 263 പോളിംഗ് ബൂത്തുകളെ പോലീസിന്റെ 17 ഗ്രൂപ്പ് പട്രോളിംഗ് ടീമുകളായി തരം തിരിച്ചു. ഓരോ ഗ്രൂപ്പിലും ഒരു സബ് ഇന്‍സ്‌പെക്ടറും 2 പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടും. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു സബ് ഇന്‍സ്‌പെക്ടറും 3 പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന രണ്ട് വീതം എല്‍ & ഒ പട്രോളിംഗ് വിഭാഗത്തെ നിയോഗിച്ചു. ഇതോടൊപ്പം ഒരു സബ് ഇന്‍സ്‌പെക്ടറും 4 പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ക്യൂ ആര്‍ ടി യെയും നിയോഗിച്ചിട്ടുണ്ട്. ഗ്രൂപ്പ് പട്രോള്‍ ഓഫീസര്‍മാര്‍ അവരുടെ പരിധികളിലെ പോളിംഗ് ബൂത്തുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി എത്തി എന്ന് ഉറപ്പു വരുത്തുകയും പോളിംഗ് സാമഗ്രികള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലേക്കും, പോള്‍ ചെയ്ത ഇ.വി.എം കള്‍ സുരക്ഷിതമായി തിരികെ റിസപ്ഷന്‍ സെന്ററുകളിലേക്കും എത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കും
ഒരു കമ്പനി കേന്ദ്ര സേന (സി ഐ എസ് എഫ്) ജൂണ്‍ നാലിന് ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു കമ്പനി എ.പി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ എത്തിയിട്ടുണ്ട്. ആകെ 1200 ഓളം പോലീസ് ഉദ്യോഗസ്ഥരെ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയോഗിക്കും. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ബൂത്തുകളിലും കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് സ്‌കീം പ്രകാരം സുരക്ഷാനടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. 7 ലൊക്കേഷനുകളിലായി 14 പോളിംഗ് ബൂത്തുകളെ ക്രിട്ടിക്കല്‍ ബൂത്തുകളായി പരിഗണിച്ച് സി.എ പി.എഫ് ന്റെ 40 സേനാംഗങ്ങളെ ഉപയോഗിച്ച് പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്നര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി ഒരു പ്ലാറ്റ്യൂൺ.എ.പി.എഫ് സേനാംഗങ്ങളെയും ഔട്ടര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ആറ് സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് പ്ലാറ്റ്യൂൺ സായുധ സേനാംഗങ്ങളും ഉള്‍പ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
സംസ്ഥാന അതിര്‍ത്തിയായ വഴിക്കടവ് നാടുകാണിയില്‍ ഇലക്ഷന്‍ തീരുന്നതു വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഒരു സബ് ഇന്‍സ്‌പെക്ടറും മൂന്നു പേലീസുദ്യോഗസ്ഥരും സി.എ. പി. എഫ് സേനാ വിഭാഗത്തിന്റെ സഹകരണത്തോടെ കര്‍ശന വാഹന പരിശോധന നടത്തി അനധികൃതമായി കടത്തികൊണ്ടു വരുന്ന മദ്യം, മയക്കു മരുന്ന് പണം മുതലായവ പിടികൂടി നടപടി സ്വീകരിച്ചു വരുന്നുണ്ട്.
ജില്ലയിലുടനീളം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സൈബര്‍ സെല്ലിന്റെയും, സൈബര്‍ പോലീസ് സ്റ്റേഷന്റെയും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ സൈബര്‍ ഇടങ്ങളില്‍ പട്രോളിംഗ് നടത്തി എം സി.സി ക്ക് വിരുദ്ധമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു വരുന്നുണ്ട്. എം. സി. സി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലയില്‍ എം. സി. സി നിലവില്‍ വന്നതിന് ശേഷം 3.45 കിലോ കഞ്ചാവ്, 0.3 മി.ഗ്രാം എം ഡി എം എ, 13 ലിറ്റര്‍ ഐ എം എഫ് എല്‍, 29,04,100 രൂപ, 30 ലിറ്റര്‍ വാഷ്, 2.44 ഗ്രാം ന് ഹാശിഷ് ഓയില്‍, 0.9 ഗ്രം ഹെറോയിന്‍ എന്നിവ പിടികൂടി. കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരു നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടിയതില്‍ ഉള്‍പ്പെടുന്നു.