കശ്മീരില്‍ 138 സജീവ ഭീകരര്‍
ആശങ്ക ഉയര്‍ത്തി സര്‍ക്കാര്‍ രേഖകള്‍

ശ്രീനഗര്‍: നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ 42 ലോഞ്ച് പാഡുകള്‍ സജീവമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. അതിര്‍ത്തിക്ക് സമീപം പാക് അധിനിവേശ കശ്മീരിലെ വിവിധ ഭാഗങ്ങളിലായാണ് ഭീകര ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്നത്. 150 മുതല്‍ 200 വരെ പ്രത്യേക പരിശീലനം ലഭിച്ച ഭീകരരാണ് വിവിധ ക്യാമ്പുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്ത് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കി വരുന്നുണ്ട്. 130 ഓളം ഭീകരര്‍ ലോഞ്ച് പാഡില്‍ നിര്‍ദേശം കാത്ത് കഴിയുന്നുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ എന്നീ ഭീകരസംഘടകളുടേതായി 60 വിദേശ ഭീകരര്‍ ജമ്മു കശ്മീരില്‍ സജീവമാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കി.
കശ്മീര്‍ താഴ് വരയില്‍ 70 ഭീകരര്‍ സജീവമായിട്ടുണ്ട്. ജമ്മു, രജൗരി, പൂഞ്ച് മേഖലകളിലായി 60-65 ഭീകരരും പ്രവര്‍ത്തിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളില്‍ വിദേശ ഭീകര സാന്നിധ്യം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജമ്മു മേഖലയിലെ അഞ്ചു ജില്ലകളില്‍ സമീപകാലത്തായി തദ്ദേശീയരല്ലാത്ത 42 ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പലര്‍ക്കും സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പുകളില്‍ തീവ്രവാദ പരിശീലനം കിട്ടിയിട്ടുള്ളവരാണ്.
അറസ്റ്റിലായ ചില ഭീകരര്‍ ചോദ്യം ചെയ്യല്‍ വേളയില്‍ പങ്കുവച്ച വിവരങ്ങളാണിതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം കുപ്വാരയിൽ സുരക്ഷാ സേന ഒരു വിദേശ ഭീകരനെ വധിച്ചിരുന്നു, ഇത് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികള്‍ ജമ്മുകശ്മീരിലേക്ക് എത്തുന്നുണ്ടെന്നുള്ള സൂചനയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
കശ്മീർ താഴ്‌വരയിലും ജമ്മു മേഖലയിലും വിദേശ ഭീകരരുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാ സേനയ്ക്ക് ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ മാസം ബന്ദിപ്പോരയിൽ നാല് ഭീകരരെ അർധസൈനിക വിഭാഗങ്ങൾ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് വൻതോതിലുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
What's Your Reaction?






