അച്ഛനെതിരെ പരാതി നൽകാൻ വന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു; പൂജപ്പുര സ്വദേശി പിടിയിൽ
ഇന്നലെ രാത്രി മാനവീയം വീഥിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്
തിരുവനന്തപുരം: സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച പ്രതിയെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശിയായ അമൽ സുരേഷാണ് പിടിയിലായത്. ഇന്നലെ രാത്രി മാനവീയം വീഥിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ബൈക്ക് പാർക്ക് ചെയ്ത ശേഷം താക്കോൽ എടുക്കാൻ മറന്നുപോയിരുന്നു. ബൈക്കിനൊപ്പം ഉദ്യോഗസ്ഥന്റെ ബാഗും ഉണ്ടായിരുന്നു. മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അമൽ ബൈക്കുമായി കടന്നുകളയുന്നത് വ്യക്തമായി. സെക്ഷൻ 303(2) പ്രകാരം ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. സ്വന്തം അച്ഛനെതിരെ പരാതി നൽകാനാണ് അമൽ കമ്മീഷണർ ഓഫീസിൽ എത്തിയത്. എന്നാൽ തന്റെ പരാതി പോലീസ് സ്വീകരിക്കാത്തതിലുള്ള ദേഷ്യം കാരണമാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. അമൽ സുരേഷ് മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
What's Your Reaction?