ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
കെട്ടിടത്തിൽ നിർമാണം നടന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണതെന്നാണ് കരുതുന്നത്.

കൊച്ചി: ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മുനമ്പം മാണി ബസാറിൽ മകൾ ശിവാത്മിക (6) യോടൊപ്പം ബസ് കാത്തുനിൽക്കുമ്പോൾ സമീപത്ത് നിർമാണം നടക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് സിമന്റ് ഇഷ്ടിക ആര്യയുടെ തലയിൽ വീണത്.
കെട്ടിടത്തിൽ നിർമാണം നടന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണതെന്നാണ് കരുതുന്നത്. ഗുരുതരാവസ്ഥയിലായ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാര പരിക്കേറ്റ ശിവാത്മികയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
What's Your Reaction?






