ക്ഷേമപെൻഷൻ പ്രഖ്യാപനം രാഷ്ട്രീയ തന്ത്രമല്ല, ജനങ്ങളോടുള്ള പ്രതിബദ്ധത: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
വീട്ടമ്മമാരുടെ ആനുകൂല്യം, സ്കീം വർക്കേഴ്സിൻ്റെ അലവൻസ് വർധനവ് എന്നിവയെല്ലാം ഈ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്തിടെ നടത്തിയ സുപ്രധാന ക്ഷേമപെൻഷൻ വർദ്ധനവ് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളെ രാഷ്ട്രീയ തന്ത്രമായി കാണേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, കൃത്യമായ ആലോചനകൾക്ക് ശേഷം എടുത്ത തീരുമാനങ്ങളാണിതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
"വാരിക്കോരിയുള്ള പ്രഖ്യാപനങ്ങളല്ല, മറിച്ച് ആവശ്യത്തിന് ജനങ്ങൾക്ക് കൊടുക്കേണ്ട കാര്യങ്ങളാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്." പെൻഷൻ തുക 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയാക്കിയതിലൂടെ 25 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകും. വീട്ടമ്മമാരുടെ ആനുകൂല്യം, സ്കീം വർക്കേഴ്സിൻ്റെ അലവൻസ് വർധനവ് എന്നിവയെല്ലാം ഈ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.
നടപ്പാക്കാനുള്ള ആത്മവിശ്വാസം: ഈ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ സാധിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് സർക്കാർ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തന്ത്രമല്ലെന്നും ആറു മാസത്തെ സമയം മുന്നിലുള്ളതിനാൽ ഇത് പ്രവർത്തിച്ചു കാണിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കേന്ദ്രനയങ്ങളെക്കുറിച്ചും വിശദീകരിച്ചു:
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല, എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. കേന്ദ്ര ഗവൺമെൻ്റിൻ്റെ നയം കാരണം സംസ്ഥാനത്തിന് ഒരു വർഷം 57,000 കോടി രൂപയുടെ കുറവാണ് വരുമാനത്തിൽ വന്നത്.
സംസ്ഥാനത്തിൻ്റെ ആകെ റവന്യൂ വരുമാനത്തിൻ്റെ 25% മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ടാക്സിൽ നിന്ന് കിട്ടുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് ശരാശരി ലഭിക്കുന്ന 53% നെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.
കടമെടുക്കുന്നതിനുള്ള അവകാശത്തിലും വലിയ കുറവുണ്ടായി. പഴയ കണക്കനുസരിച്ച് ഈ വർഷം അവസാനമാകുമ്പോൾ ആറുലക്ഷം കോടി കടമെടുക്കേണ്ട സ്ഥാനത്ത്, കേന്ദ്രസർക്കാർ 4,07,000 കോടി എടുക്കാനേ സമ്മതിച്ചിട്ടുള്ളൂ. ഇത്രയേറെ വെട്ടിക്കുറവുകൾ ഉണ്ടായിട്ടും സംസ്ഥാനം പിടിച്ചുനിന്നത് കൃത്യമായ പ്ലാനിങ്ങിലൂടെയാണ്.
ടാക്സ് കൂട്ടാൻ സാധിക്കില്ലെങ്കിലും, നിലവിലുള്ള നികുതി കൃത്യമായി കളക്ട് ചെയ്ത് എടുക്കാൻ കഴിഞ്ഞു. 54,000 കോടി രൂപയുണ്ടായിരുന്ന ടാക്സും നോൺ-ടാക്സും ചേർന്ന വരുമാനം 95,000 കോടിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ അധ്വാനമാണ്.
പി.എം. ശ്രീ പദ്ധതിയിൽ നിന്നും താൽക്കാലികമായി പിന്മാറിയത് പോലുള്ള സാഹചര്യങ്ങളിൽ, വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ സർക്കാർ ബദൽ സംവിധാനങ്ങൾ കാണുമെന്നും കേന്ദ്രത്തിൻ്റെ നയങ്ങൾക്കെതിരായി ഏറ്റവും ശക്തമായി നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?

