തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഇ ഡി മുഖ്യമന്ത്രിക്കയച്ച നോട്ടീസ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമുള്ളതാനെന്ന് വി ഡി സതീശൻ പറഞ്ഞു.
അതേസമയം മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് പിന്നിൽ ധാരാളം ദുരൂഹതകളുണ്ടെന്നും സതീശൻ പറഞ്ഞു. ഥാർത്ഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായത്.
ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു. അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീര്‍ക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തിരിക്കുന്നത്. തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി. പണം നിക്ഷേപിക്കുന്ന ആർക്കും മണിയടിക്കാം. നടന്നത് പി ആർ സ്റ്റണ്ടാണെന്ന് വി ഡി സതീശൻ പറഞ്ഞു.