തിരുവനനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. തിരുവല്ലം സ്വദേശിയാണ് ഇയാൾ.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോടാണ് മോശമായി പെരുമാറിയത്. ഐസിയുവിൽ കിടക്കുകയായിരുന്ന യുവതിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.
യുവതിയോട് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതിന് തുടർന്ന് യുവതി ഡ‍്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
പെൺകുട്ടി ഈ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അതിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.