ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി: യുഎഇക്ക് നേരെ ഇറാന്റെ മിസൈലാക്രമണം
യുഎസ്-ഇറാൻ തർക്കം രൂക്ഷമാകുന്നതിനിടെ ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ മിസൈലാക്രമണം. വ്യാഴാഴ്ച രാത്രിയോടെ യുഎഇ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, ഈ ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടയാനായതായും അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക നിർദ്ദേശമുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സേനകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ വ്യോമസേന മിന്നലാക്രമണം നടത്തി. ഇറാന്റെ ക്യുഷ്ം തുറമുഖത്തിനും ബന്ദർ അബ്ബാസിനും നേരെയാണ് അമേരിക്കൻ പ്രത്യാക്രമണം ഉണ്ടായത്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്ന ഇറാന്റെ കേന്ദ്രങ്ങളെയാണ് തങ്ങൾ തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഏപ്രിൽ ഏഴിന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
What's Your Reaction?