വിമാനത്താവളം വഴി 17 കോടി രൂപ കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ സാംബിയയില്‍ അറസ്റ്റില്‍

Apr 20, 2025 - 16:53
Apr 20, 2025 - 16:53
 0  16
വിമാനത്താവളം വഴി 17 കോടി രൂപ കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ സാംബിയയില്‍ അറസ്റ്റില്‍

ലുസാക്ക: 20 ലക്ഷം ഡോളറിലധികം (17 കോടി രൂപ) പണവും അഞ്ച് ലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തതതായി സാംബിയന്‍ കസ്റ്റംസ്. കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ സാംബിയന്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്. ദുബായിലേക്കാണ് ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചതെന്ന് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് കമ്മിഷനെ(ഡിഇസി) ഉദ്ധരിച്ച് സാംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

27 വയസ്സുള്ള യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത കെട്ടുകണക്കിന് നോട്ടുകളുടെ ചിത്രങ്ങള്‍ സാംബിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. വലിയ സ്യൂട്ട്കേസിനകത്ത് കറുത്ത ബാഗുകളില്‍ നിറച്ച നിലയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അന്വേഷണം തുടരുകയാണെന്നും ഡിഇസി അറിയിച്ചു.

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ചെമ്പ്, സ്വര്‍ണ്ണം എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളുടെ ശേഖരം ഉണ്ടെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥ അതിദരിദ്രമാണ്. ലോകബാങ്കിന്റെ കണക്കുപ്രകാരം ജനസംഖ്യയുടെ 60 ശതമാനത്തിലധികവും ദാരിദ്ര്യത്തിലാണെന്നാണ്. മനുഷ്യക്കടത്ത് അടക്കമുള്ള പ്രശ്‌നങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് സാംബിയ.

2023-ല്‍, ആയുധങ്ങളും 127 കിലോഗ്രാം സ്വര്‍ണ്ണവും 5.7 മില്യണ്‍ ഡോളര്‍ പണവുമായി അഞ്ച് ഈജിപ്തുകാരെ സാംബിയയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചാരവൃത്തി കുറ്റങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയാണ് ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow