തിരുവല്ലയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; ഗുണ്ടാപ്പിരിവ് നൽകാത്തതിന് പ്രതികാരം, നാല് പേർ പിടിയിൽ
സ്പായിലെത്തിയ കാപ്പാ കേസ് പ്രതിയും സംഘവും 50,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി
തിരുവല്ല: തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിനെത്തുടർന്ന് സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്. സ്പായിലെത്തിയ കാപ്പാ കേസ് പ്രതിയും സംഘവും 50,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
തൃശൂർ സ്വദേശിയായ ഉടമ 10,000 രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും പ്രതികൾ വഴങ്ങിയില്ല. തുടർന്ന് തുക കുറഞ്ഞതിലുള്ള വൈരാഗ്യത്തിൽ റിസപ്ഷനിലുണ്ടായിരുന്ന രണ്ട് യുവതികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പീഡനത്തിന് ശേഷവും പ്രതികൾ ഭീഷണി തുടർന്നതായും പരാതിയിൽ പറയുന്നു.
'മരണ സുബിൻ' എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടറും മറ്റ് മൂന്ന് കൂട്ടാളികളുമാണ് നിലവിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
യുവതിയുടെ പരാതിയിൽ കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കാപ്പാ കേസ് പ്രതി ഉൾപ്പെട്ട സംഭവമായതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ കേസിനെ കാണുന്നത്.
What's Your Reaction?

