ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തനാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു

കൊച്ചി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി സന്ദർശിച്ചു. കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തനാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നെന്ന് മന്ത്രി അറിയിച്ചു. കേസിന്റെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ബൈജു പറഞ്ഞു.
12.30 ഓടെ അങ്കമാലി ഇളവൂരിലെ സിസ്റ്ററുടെ വീട്ടിലെത്തിയ മന്ത്രി, 15 മിനിറ്റോളം വീട്ടിൽ ചെലവഴിച്ചു. സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരക്ഷരം പ്രതികരിക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്.
വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ ഇന്ന് സുരേഷ് ഗോപി തൃശൂരിൽ എത്തുകയായിരുന്നു. വന്ദേഭാരതിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ മുദ്രാവാക്യങ്ങളുയർത്തി ബി.ജെ.പി. പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്. അപ്രതീക്ഷിതമായാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട് സുരേഷ്ഗോപി സന്ദർശിച്ചത്.
What's Your Reaction?






