കേരളത്തില്‍ മഴ കനക്കും;ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍
ഇത്തവണത്തെ കാലവർഷം രാജ്യത്ത് പൊതുവേ കുറവായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) പ്രവചനം കേരളത്തെ കാര്യമായി ബാധിക്കില്ലെന്ന് സൂചന. ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ മഴയുടെ അളവിൽ വലിയ കുറവുണ്ടാകില്ലെന്നാണ് സ്വകാര്യ ഏജൻസിയായ സ്കൈമെറ്റിന്റെയും യൂറോപ്യൻ കാലാവസ്ഥാ മാതൃകകളുടെയും വിലയിരുത്തൽ. പശ്ചിമഘട്ടത്തോടു ചേർന്നുള്ള പ്രദേശങ്ങളിലും തീരദേശ ജില്ലകളിലും കാലവർഷം പതിവുപോലെ ശക്തി പ്രാപിക്കാനാണ് സാധ്യത.
പസഫിക് സമുദ്രത്തിലെ താപനില വർധിക്കുന്ന 'എൽ നിനോ' പ്രതിഭാസം ഓഗസ്റ്റോടെ സജീവമാകുന്നത് മഴ കുറയ്ക്കാൻ ഇടയാക്കുമെങ്കിലും, ഇന്ത്യൻ സമുദ്രത്തിലെ താപനിലാ വ്യതിയാനങ്ങൾ (ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ) മൺസൂണിന് കരുത്തേകുമെന്നാണ് പ്രതീക്ഷ. 2015-ന് ശേഷം ആദ്യമായാണ് രാജ്യം ഇത്തരമൊരു കുറഞ്ഞ മഴയുടെ പ്രവചനം നേരിടുന്നത്. എൽ നിനോ വർഷങ്ങളിൽ മുൻപ് വരൾച്ച ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിന് ഇത്തവണ കാര്യമായ ആശങ്ക വേണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും മഴ കുറയുന്നത് രാജ്യത്തിന്റെ കാർഷിക-സാമ്പത്തിക മേഖലകളെ ബാധിച്ചേക്കാം.
What's Your Reaction?