തിരുവനന്തപുരം: തിരുവനന്തപുരം ആർ സി സി യിൽ മരുന്ന് മാറി നൽകിയെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് റീജണൽ കാൻസർ സെന്റർ ഡയറക്ടർ ഡോ ആർ രജനിഷ് കുമാർ.ആർ സി സിയിൽ കമ്പനി മരുന്ന് മാറി വിതരണം ചെയ്തിരുന്നു. എന്നാൽ രോഗികൾക്ക് ഈ മരുന്ന് നൽകിയിട്ടില്ലെന്ന് ആർ സി സി ഡയറക്ടർ അറിയിച്ചു.
മരുന്ന് മാറി വിതരണം ചെയ്ത മരുന്ന് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. ഗുജറാത്തിലെ ഗ്ലോബല ഫാർമ എന്ന കമ്പനിക്കാണ് വിലക്കേർപ്പെടുത്തിയത്. തലച്ചോറിലെ ക്യാൻസറിന് ചികിത്സയിലുള്ളവർക്ക് നൽകുന്ന ഗുളികയ്ക്ക് പകരം ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകളാണ് മാറി നൽകിയത്.
ടെമോസോളോമൈഡ് 250 എം ജി ,100എം ജി ,20എം ജി മരുന്നുകളാണ് ഈ കമ്പനി ആർസിസിയിൽ വിതരണം ചെയ്യുന്നത്. ഇതിൽ 92 പാക്കറ്റ് ടെമോസോളോമൈഡ് 100 എം ജി ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. ശ്വാസകോശ ക്യാൻസർ ബാധിതർക്ക് നൽകുന്ന കീമോതെറാപ്പി ഗുളികയുടെ പേരെഴുതിയ പാക്കറ്റിൽ, തലച്ചോർ ക്യാൻസറിനുള്ള മരുന്ന് കമ്പനി വിതരണം ചെയ്തതായി ആർസിസി കണ്ടെത്തിയിരുന്നു.
ആദ്യ പാക്കറ്റ് പൊട്ടിച്ചപ്പോൾ തന്നെ ഫാർമസിസ്റ്റ് പിഴവ് കണ്ടെത്തി. പിന്നാലെ സംസ്ഥാന ഡ്രഗ് കണ്ട്രോളറെ വിവരം അറിയിക്കുകയായിരുന്നു. രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് മുമ്പേ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനാൽ രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ലെന്ന് ആർസിസി അറിയിക്കുന്നു.
വിഷയത്തിൽ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ സംസ്ഥാന ഡ്രസ്സ് കൺട്രോൾ വകുപ്പ് കേസ് എടുത്തു. കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഡ്രസ്സ് കൺട്രോൾ വകുപ്പിന്റെ തീരുമാനം.