പ്രതിസന്ധികൾക്ക് മുന്നിൽ ചിറകൊടിഞ്ഞ് സ്പിരിറ്റ് എയർലൈൻസ്; 34 വർഷത്തെ പറക്കലിന് അന്ത്യം
മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കൻ ജനതയ്ക്ക് കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാക്കിയിരുന്ന സ്പിരിറ്റ് എയർലൈൻസ് സേവനം അവസാനിപ്പിച്ചു. ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ കഴിയാതെ വന്നതോടെയാണ് കമ്പനി ലിക്വിഡേഷനിലേക്ക് (Liquidation) നീങ്ങിയത്. 2026 മെയ് 2-ന് ശനിയാഴ്ച പുലർച്ചെ ഡള്ളസിൽ ലാൻഡ് ചെയ്ത വിമാനത്തോടെ സ്പിരിറ്റ് എയർലൈൻസിന്റെ സർവീസുകൾ ഔദ്യോഗികമായി അവസാനിച്ചു. ഇതോടെ 17,000-ത്തോളം ജീവനക്കാരുടെ തൊഴിൽ അനിശ്ചിതത്വത്തിലായി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയർന്നത് സ്പിരിറ്റിന്റെ ബിസിനസ് മോഡലിനെ സാരമായി ബാധിച്ചിരുന്നു. ഇതിനുപുറമെ, കൊവിഡ് കാലം മുതൽ തുടരുന്ന കടബാധ്യതകളും കമ്പനിയെ തളർത്തി. ആകെ 8,100 കോടി ഡോളറിന്റെ ബാധ്യതയുള്ള കമ്പനിയെ രക്ഷിക്കാൻ ട്രംപ് ഭരണകൂടം 500 മില്യൺ ഡോളറിന്റെ അടിയന്തര സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കടം നൽകിയവരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ സർക്കാർ സഹായം യാഥാർത്ഥ്യമായില്ല. നിലവിൽ 8,600 കോടി ഡോളറിന്റെ ആസ്തിയുള്ള കമ്പനിയുടെ വിമാനങ്ങളും മറ്റ് ആസ്തികളും വിറ്റഴിച്ച് കടം വീട്ടാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
സ്പിരിറ്റ് എയർലൈൻസിന്റെ പതനം അമേരിക്കൻ വിമാനയാത്ര രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ബജറ്റ് എയർലൈനുകൾ തമ്മിലുള്ള മത്സരം കുറയുന്നതോടെ മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ യുണൈറ്റഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ കമ്പനികൾ കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?