സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു
1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കേസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റാവഡാ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.
സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദർവേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാൽ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിൽ ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കിൽ നാളെയോ മറ്റന്നാളോ ആകും റവാഡ ചന്ദ്രശേഖർ ചുമതലയേറ്റെടുക്കുക.
ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി റവാഡ ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു.
What's Your Reaction?






