തൃശൂർ: നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കുഴിച്ചിട്ട സംഭവത്തിൽ ഇന്ന് കുഴികൾ തുറന്നുള്ള പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും രണ്ട് സ്ഥലത്താണ് കുഴിച്ചിട്ടത്. ആദ്യത്തെ കുഞ്ഞിനെ അനീഷയുടെ വീടിന്റെ പരിസരത്തും രണ്ടാമത്തെ കുഞ്ഞിനെ ഭവിന്റെ വീടിന്റെ പരിസരത്തുമാണ് കുഴിച്ചിട്ടത്.
അതിനാൽ ഈ രണ്ട് സ്ഥലങ്ങളിലും ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ കുഴിമാന്തിയുള്ള പരിശോധന നടക്കുക. ഇരുപ്രതികളെയും ഞായറാഴ്ച ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുഞ്ഞിനെയും കൊന്നത്. രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ലാബ് ടെക്‌നീഷ‍്യയായ അനീഷയെ 2020ൽ ഫെയ്സ്ബുക്കിലൂടെയാണ് ഭവിൻ പരിചയപ്പെടുന്നത്. അനീഷ ഗർഭം ധരിച്ചതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ല. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. വയറ് മറയ്ക്കാൻ തുണികെട്ടി, ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി.