രാഷ്ട്രപതി ശബരിമലയിലേക്ക്; വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍
പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്റ്റർ ഇറങ്ങുക
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് (ബുധനാഴ്ച) ശബരിമലയിൽ ദർശനം നടത്തും. നിശ്ചയിച്ചതിലും നേരത്തെ, രാവിലെ 7.30 ഓടെ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട രാഷ്ട്രപതി തുടർന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് തിരിച്ചു.
പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്റ്റർ ഇറങ്ങുക. ഇവിടെ നിന്ന് റോഡ് മാർഗ്ഗം പമ്പയിലേക്ക് പോകും. പമ്പയിൽ വെച്ച് ഇരുമുടിക്കെട്ട് നിറച്ചശേഷം, പോലീസിൻ്റെ ഫോഴ്‌സ് ഗൂർഖാ വാഹനത്തിലായിരിക്കും രാഷ്ട്രപതി സന്നിധാനത്തേക്ക് യാത്ര തിരിക്കുന്നത്.
രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. കൊടിമരച്ചുവട്ടിൽ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണ്ണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിക്കും. ഉച്ചയ്ക്ക് 12.20-ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ രാഷ്ട്രപതി വിശ്രമിക്കും. രാത്രിയോടെ രാഷ്ട്രപതി തിരുവനന്തപുരത്ത് തിരിച്ചെത്തും.
തുടർന്ന്, ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ഇന്ന് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പത്തനംതിട്ടയിലും സന്നിധാനത്തും ഒരുക്കിയിട്ടുള്ളത്.
What's Your Reaction?

