ആർ.എസ്.എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ട യുവാവിന്‍റെ ആത്മഹത്യ; 'എൻ.എം.' ആരാണെന്ന് തിരിച്ചറിഞ്ഞ് പോലീസ്
അനന്തുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇതുമായി ബന്ധപ്പെട്ട് പോലീസിന് വിശദമായ മൊഴി നൽകി

തിരുവനന്തപുരം: ആർ.എസ്.എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ട യുവാവിന്‍റെ ആത്മഹത്യയിൽ പ്രാദേശിക ആർ.എസ്.എസ്. പ്രവർത്തകനെതിരെ അന്വേഷണം. കാഞ്ഞിരപ്പള്ളി വഞ്ചിമല സ്വദേശി അനന്തു അജി (24) യാണ് ആർ.എസ്.എസ്. ശാഖയിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. അനന്തുവിന്റെ ആത്മഹത്യാ കുറിപ്പിൽ ആരോപണം ഉന്നയിച്ച 'എൻ.എം.' എന്ന വ്യക്തി ആരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
അനന്തുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇതുമായി ബന്ധപ്പെട്ട് പോലീസിന് വിശദമായ മൊഴി നൽകി. തെളിവുകൾ ശേഖരിച്ച ശേഷം പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിന് മുൻപ്, കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് കമ്മിഷണർ തോംസൺ ജോസ് അറിയിച്ചു.
അനന്തുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, ഇൻസ്റ്റഗ്രാമിൽ പറഞ്ഞ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഈ മാസം 17ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ ജാഗ്രതാ സദസുകൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. അറിയിച്ചു.
What's Your Reaction?






