ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; നൂറോളം പേരെ കാണാതായി
മലയാളികൾ ഉൾപ്പെടെയുള്ളവർ ഗംഗോത്രി യാത്രയ്ക്കിടെ വിശ്രമിക്കാൻ നിർത്തുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്

ഉത്തരാഖണ്ഡ്: ധരാലിയിലെ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. എട്ട് സൈനികർ ഉള്‍പ്പെടെ നൂറോളംപേരെ കാണാതായി. നാല് മരണം സ്ഥിരീകരിച്ചു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.
മലയാളികൾ ഉൾപ്പെടെയുള്ളവർ ഗംഗോത്രി യാത്രയ്ക്കിടെ വിശ്രമിക്കാൻ നിർത്തുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഏഴ് കിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക കാംപ് തകർന്നാണ് സൈനികരെ കാണാതായത്.
ഇന്നലെ (ഓഗസ്റ്റ് അഞ്ച്) ഉച്ചയ്ക്കു രണ്ടോടെയാണ് ധരാലിക്കു മുകളിലുള്ള മലയിൽനിന്ന് വലിയ ശബ്ദത്തോടെ പ്രളയജലവും മണ്ണും കുത്തിയൊഴുകിയത്. വിനോദസഞ്ചാരകേന്ദ്രമായതിനാൽ വീടുകൾക്കുപുറമേ ധാരാളം ഹോട്ടലുകളും ഹോംസ്റ്റേകളും പ്രദേശത്തുണ്ട്.
50 വീടുകളും 20 ഹോട്ടലുകളും പൂർണമായി തകർന്നു. ഗ്രാമത്തിന്റെ പകുതിയും തുടച്ചുനീക്കപ്പെട്ടു. റോഡുകളും വീടുകളും മണ്ണിലും ചെളിയിലും മൂടിയ നിലയിലാണ്. 37 പേരെ ഇൻഡോ–ടിബറ്റൻ ബോർഡ് പൊലീസ് രക്ഷപ്പെടുത്തി.
What's Your Reaction?






