നിതിൻ രാജ് മരണക്കേസ്: ഡോ. എം.കെ. റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി.
കുടകിൽനിന്ന് ഇന്ന് രാവിലെ അറസ്റ്റിലായ റാമിനെ ക്രൈംബ്രാഞ്ച് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാക്കി. സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചു. വാദം പരിഗണിച്ച കോടതി റാമിന്റെ അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു.
എന്നാൽ കുടുംബത്തോടൊപ്പം കാറിൽ മടങ്ങാനൊരുങ്ങിയ റാമിനെ കോടതിക്ക് പുറത്തുവച്ച് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചാണ് റാമിനെ പിടികൂടിയതെന്ന് കുടുംബം മാധ്യമങ്ങളോട് ആരോപിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി റാമിനെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നിതിൻ രാജിന്റെ മരണകേസ് ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. നിതിന്റെ പിതാവ് വൈ. രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
നിതിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പിതാവ് രാജൻ ആവർത്തിച്ചു. കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റ് ആശ്വാസകരമാണെന്നും രാജൻ പറഞ്ഞു.
മകന്റെ നഷ്ടം നികത്താനാവില്ലെന്നും ഡോ. റാമിന് ഡോക്ടറായിരിക്കാൻ അവകാശമില്ലെന്നും രാജൻ പ്രതികരിച്ചു. കേസിലെ രണ്ടാം പ്രതിയായ സംഗീതയ്ക്കും കുറ്റക്കാരായ മറ്റ് അധ്യാപകർക്കുമെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
What's Your Reaction?



