ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; ഇനി എല്ലായിടത്തും പാന്‍ വേണ്ട
ന്യൂഡൽഹി • ഏപ്രിൽ 1 മുതൽ 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ നൽകേണ്ടതുള്ളൂ. പുതിയ സാമ്പത്തികവർഷം പ്രാബല്യത്തിൽ വരുന്ന പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ് വ്യവസ്ഥയുള്ളത്. ചട്ടം കഴിഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു.
വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്.
അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ തന്നെ പാൻ നമ്പർ രേഖപ്പെടുത്താനുള്ള നീക്കം ആദായനികുതി വകുപ്പ് ഉപേക്ഷിച്ചു. ഒരു സാമ്പത്തിക വർഷം ആകെ 50,000 രൂപ പ്രീമിയം അടയ്ക്കുന്നുണ്ടെങ്കിൽ മാത്രം പാൻ നൽകിയാൽ മതിയെന്ന വ്യവസ്ഥ പുതിയ ചട്ടത്തിലും നിലനിർത്തി. കരടുചട്ടത്തിൽ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ പാൻ നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തിൽ തൽസ്‌ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച വെബ്സൈറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു.
What's Your Reaction?