നെടുങ്കണ്ടം ഇരട്ടക്കൊലപാതകം ;കൊടുംക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്
നെടുങ്കണ്ടം തോട്ടുവാക്കടയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ സജി (43) നിലവിൽ റിമാൻഡിലാണ്. സ്വന്തം അമ്മയായ മേരിയെയും (71) സഹോദരൻ റെജിയെയും (54) ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേർന്നുള്ള പട്ടിക്കൂടിന് സമീപം കുഴിച്ചുമൂടുകയായിരുന്നു ഇയാൾ. മദ്യപിച്ചെത്തിയ സഹോദരന് ഭക്ഷണം വിളമ്പുന്നതിനിടയിലുണ്ടായ നിസ്സാരമായ തർക്കമാണ് നാടിനെ നടുക്കിയ കൊടുംക്രൂരതയിലേക്ക് വഴിമാറിയത്.
കഴിഞ്ഞ നാലാം തീയതി രാത്രി സഹോദരൻ റെജി ഭക്ഷണം മുഖത്തേക്ക് തട്ടിത്തെറിപ്പിച്ചതോടെ പ്രകോപിതനായ സജി ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ ഷൂസ് ഉപയോഗിച്ച് കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ചു. തടയാനെത്തിയ അമ്മയെ പിടിച്ചുതള്ളിയതോടെ തല തറയിലിടിച്ച് അവർ തൽക്ഷണം മരിച്ചു. ഇതിന് ശേഷവും ജീവൻ അവശേഷിച്ചിരുന്ന സഹോദരനെ തോർത്തുമുണ്ടുപയോഗിച്ച് കഴുത്തു മുറുക്കി സജി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹങ്ങൾ രാത്രി മുഴുവൻ കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം പിറ്റേന്നാണ് വീടിന് പിന്നിലെ ചായ്പിലേക്ക് മാറ്റിയത്. മൃതദേഹങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഏലച്ചെടികൾ നിൽക്കുന്ന പട്ടിക്കൂടിന് സമീപം ഒന്നരയടിയോളം മാത്രം താഴ്ചയുള്ള കുഴിയെടുത്ത് ഇരുവരെയും മറവുചെയ്തു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ച സജി, ഒന്നും സംഭവിക്കാത്ത മട്ടിൽ പതിവുപോലെ ജോലിക്കും ചികിത്സക്കുമായി നെടുങ്കണ്ടത്തേക്ക് പോവുകയും ചെയ്തു.
What's Your Reaction?