ധന്യ നിമിഷം; മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
എറണാകുളം വല്ലാർപാടം ബസലിക്കയിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പയുടെ പ്രതിനിധിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്
തിരുവനന്തപുരം: കേരള കത്തോലിക്കാ സഭയ്ക്ക് ചരിത്രപരവും ധന്യവുമായ മുഹൂർത്തം സമ്മാനിച്ച് മദർ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാർപാടം ബസലിക്കയിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പയുടെ പ്രതിനിധിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദർ ഏലീശ്വ, രാജ്യത്തെ ആദ്യത്തെ തദ്ദേശീയ കർമ്മലീത്താ സന്യാസിനി സഭയുടെ സ്ഥാപക കൂടിയാണ്.
മദർ ഏലീശ്വ ഇനിമുതൽ വാഴ്ത്തപ്പെട്ട മദർ ഏലീശ്വ എന്ന പേരിലാകും അറിയപ്പെടുക. കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്കുള്ള യാത്രയിലെ ഒരു പടികൂടി ഇതോടെ അവർ പിന്നിട്ടു. വരാപ്പുഴ അതിരൂപതാ മെത്രാൻ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ചടങ്ങിൽ വെച്ച് ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനോട് ആവശ്യപ്പെടുന്ന ചടങ്ങ് പൂർത്തിയാക്കി.
മാർപ്പാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപതാ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി ഡോക്ടർ ലയോ പോൾ ദോ ജെറില്ലി വത്തിക്കാൻ്റെ സന്ദേശം വായിച്ചു. തുടർന്ന് മദറിൻ്റെ തിരുശേഷിപ്പ് വല്ലാർപാടം പള്ളിയിലെ അൾത്താരയിൽ പ്രതിഷ്ഠിച്ചു.
1831-ൽ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് ജനനം. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കർമ്മലീത്ത സന്യാസിനി സഭയായ 'തേർഡ് ഓർഡർ ഓഫ് ഡിസ്കാൽസെഡ് കാർമലൈറ്റ്സിന്' 1866-ൽ രൂപം നൽകി.
1913 ലാണ് മരണം. വിശുദ്ധ പദവിയിലേക്കുള്ള ഘട്ടങ്ങൾ: 2008: കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു, 2023: ധന്യയായി പ്രഖ്യാപിച്ചു, 2025 (കൃത്യം രണ്ട് വർഷത്തിന് ശേഷം): വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി.
What's Your Reaction?

