മഡിവാള ബലാത്സംഗക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹൈനസിനെ കേരളത്തിൽ നിന്ന് പിടികൂടി ബെംഗളൂരു പോലീസ്
ബെംഗളൂരു: ഐടി നഗരമായ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെ കർണാടക പോലീസ് പിടികൂടി. പ്രതിയെ 48 മണിക്കൂറിനകം വലയിലാക്കണമെന്ന ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശത്തെ തുടർന്ന് നടത്തിയ ഊർജ്ജിത നീക്കത്തിലാണ് വയനാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ എത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വേണമോ എന്ന കാര്യം കോടതി നടപടികൾക്ക് ശേഷം പോലീസ് തീരുമാനിക്കും.
മെയ് 12-നായിരുന്നു മഡിവാളയിലെ താമസസ്ഥലത്ത് വെച്ച് പെൺകുട്ടി ക്രൂരമായ അതിക്രമത്തിന് ഇരയായത്. തൊട്ടടുത്ത ദിവസം തന്നെ പരാതിയുമായി മഡിവാള സ്റ്റേഷനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്ന പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയെ അധിക്ഷേപിച്ചതായും ആക്ഷേപമുയർന്നു. സംഭവം വിവാദമായതോടെ, പരാതി അട്ടിമറിക്കാൻ ശ്രമിച്ച മഡിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ കർശന വകുപ്പുതല നടപടി സ്വീകരിച്ചു. ഇയാളെ നിലവിൽ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
What's Your Reaction?

