ഇറാന്‍ ഹോര്‍മൂസ് അടച്ചിടുമോ? കടലിടുക്ക് കടക്കാന്‍ ഇനിയും 50 എണ്ണ ടാങ്കറുകള്‍
ഊർജമേഖലയിലും നിത്യജീവിതത്തിൽപ്പോലും ഗുരുതര പ്രത്യാഘാതങ്ങളാണ് നേരിടാൻ പോകുന്നത്

വാഷിങ്ടൺ: ഇസ്രായേലും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ അമേരിക്കയും പങ്കുചേര്‍ന്നതോടെ യുദ്ധത്തിന്റെ ഗതി മാറി. പിന്നാലെ, ഹോർമൂസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കം ഇറാൻ തുടങ്ങിക്കഴിഞ്ഞു. അങ്ങനെയെങ്കിൽ അത് ലോകത്തെ ഒരുപോലെ ബാധിച്ചേക്കും. ഹോർമൂസ് വഴി എണ്ണക്കപ്പലുകൾ യൂറോപ്പിലേക്ക് കടക്കാൻ ഇറാൻ സമ്മതിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. നടപടിക്കുമുന്‍പെ 50 എണ്ണ ടാങ്കറുകളാണ് കടലിടുക്ക് വഴി ഇനിയും കടക്കാനുള്ളത്. ഊർജമേഖലയിലും നിത്യജീവിതത്തിൽപ്പോലും ഗുരുതര പ്രത്യാഘാതങ്ങളാണ് നേരിടാൻ പോകുന്നത്.
സുപ്രധാന ജലപാത ഏതുനിമിഷവും അടച്ചേക്കുമെന്ന് ഓയിൽ വ്യവസായ മേഖല കണക്കുകൂട്ടുന്നുണ്ട്. അത് യാഥാർഥ്യമായാൽ എണ്ണ വില വൻതോതിൽ കുതിച്ചുയരാനും സാധ്യതയുണ്ട്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ അറിയിപ്പ്. അരനൂറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴിയായി വർത്തിക്കുന്ന ഇടമാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. 21 നോട്ടിക്കൽ മൈലാണ് വീതി.
ലോകത്തിലെ ഏറ്റവും ഊർജ്ജസമ്പന്നമായ ചില രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതിയുടെ പ്രധാന ഗതാഗത മാർഗ്ഗം കൂടിയാണ് ഹോർമൂസ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. ഓരോ ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണയാണ് ഈ കടലിടുക്കിലൂടെ കടന്നുപോകുന്നതെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (EIA) ന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
What's Your Reaction?






