സൈറണുകള്‍ മുഴങ്ങി;വടക്കന്‍ ഇസ്രയേലില്‍ കനത്ത നാശനഷ്ടം,ഇറാനില്‍ നിന്ന് മിസൈല്‍ മഴ
ജറുസലം∙ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ നിരവധി മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം. അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊർജ മേഖലയെ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിനു പിന്നാലെയാണിത്. ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങി. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ മിസൈലുകളെ നേരിടുന്നതിന്റെ സ്ഫോടനശബ്ദങ്ങളും പലയിടത്തുനിന്നും കേട്ടു. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴെവീണ് വടക്കൻ ഇസ്രയേലിലെ ഏതാനും വീടുകൾ തകർന്നിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല.
അതേസമയം, ഇറാന്റെ മേലുള്ള യുഎസിന്റെ ആക്രമണം തുടരുമെന്നും താൽക്കാലിക വെടിനിർത്തൽ ഊർജ കേന്ദ്രങ്ങൾക്കുമാത്രമാണ് ബാധകമെന്നും സെമഫർ മീഡിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങൾ, വ്യോമസേന, ബാലിസ്റ്റിക് മിസൈലുകൾ, ഡിഫൻസ് ഇൻഡസ്ട്രിയൽ ബേസ് എന്നിവയ്ക്ക് ഈ വെടിനിർത്തൽ ബാധകമല്ലെന്നും ഓപ്പറേഷൻ എപിക് ഫ്യൂറി തുടരുമെന്നും അവർ പറയുന്നു. അതേസമയം, ഈ വാർത്തകളോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റും പെന്റഗണും പ്രതികരിക്കാൻ തയാറായില്ല.
What's Your Reaction?