ചെന്നൈയിൽ കനത്ത മഴ തുടരുന്നു: 12 വിമാന സർവീസുകൾ റദ്ദാക്കി; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താളം തെറ്റി. ആകെ 12 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ കൊച്ചി-ചെന്നൈ വിമാന സർവീസും ഉൾപ്പെടുന്നു. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്‌നാട്ടിൽ ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ തുടർന്നു. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു.
നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധിയാണ്. വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് നിലവിലെ മുന്നറിയിപ്പ്.
What's Your Reaction?

