ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; ഇളവ് ആര്‍ക്കൊക്കെ?
പണിമുടക്കിൽ നിന്ന് ശബരിമല തീർത്ഥാടകരെയും മാരാമൺ കൺവെൻഷനെയും ഒഴിവാക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഈ മാസം 12-ന് നടക്കും. പണിമുടക്കിൽ നിന്ന് ശബരിമല തീർത്ഥാടകരെയും മാരാമൺ കൺവെൻഷനെയും ഒഴിവാക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒഴിവാക്കപ്പെട്ട മേഖലകൾ
ശബരിമല തീർത്ഥാടകർക്ക് തടസ്സമുണ്ടാകില്ല.
മാരാമൺ കൺവെൻഷൻ നടക്കുന്ന പശ്ചാത്തലത്തിൽ കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് എന്നിവ പണിമുടക്കിൽ ഉൾപ്പെടില്ല.
സ്തംഭിക്കുന്ന മേഖലകൾ
അത്യാവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ മേഖലകളും പണിമുടക്കിൽ പങ്കുചേരും.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി, ലോറി തുടങ്ങിയ മോട്ടോർ വാഹനങ്ങൾ നിരത്തിലിറങ്ങില്ല.
കടകമ്പോളങ്ങൾ, ഷോപ്പിംഗ് മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും.
പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല.
ഐടി മേഖല, സ്‌പെഷ്യൽ ഇക്കണോമിക് സോണുകൾ, ചെറുകിട-വൻകിട വ്യവസായങ്ങൾ എന്നിവ നിശ്ചലമാകും.
സംയുക്ത കർഷകമോർച്ച, കർഷക തൊഴിലാളി സംഘടനകൾ, സി.പി.എം, സി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ, അധ്യാപകർ, റെയിൽവേ, തുറമുഖം, വ്യോമയാന മേഖലയിലെ തൊഴിലാളികൾ എന്നിവരും പണിമുടക്കിൽ പങ്കുചേരും. രാഷ്ട്രീയപ്രേരിത പണിമുടക്കാണെന്ന് ആരോപിച്ച് എൻജിഒ സംഘ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കും. ജീവനക്കാർ പണിമുടക്ക് തള്ളിക്കളയണമെന്ന് സംഘടന ആവശ്യപ്പെട്ടു.
What's Your Reaction?

