'നിങ്ങള്‍ക്ക് വേണ്ടത് എന്‍റെ രക്തം, അത്ര വേഗത്തിൽ അതു കിട്ടില്ല, മകള്‍ക്കെതിരായ കേസ് നടക്കട്ടെ': മുഖ്യമന്ത്രി
അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി കേസിൽ മകള്‍ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് കോടതിയിലല്ലെയെന്നും നടക്കട്ടെയെന്നും അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിനീഷ് കൊടിയേരി വിഷയത്തിലും വീണാ വിജയന്റെ കേസിലും പാർട്ടിക്ക് രണ്ട് നിലപാട് ആയിരുന്നോയെന്ന ചോദ്യത്തിൽ അതിൽ ഇത്ര ആശ്ചര്യം എന്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
‘‘വിഷയത്തിൽ പാർട്ടി പ്രതിരോധം ഉയർത്തുന്നതിൽ എന്താണ് ആശ്ചര്യം. ബിനീഷിന്‍റെ കേസിൽ കൊടിയേരിയെ പറ്റി പരമാർശമുണ്ടായിരുന്നില്ല. ഇതിൽ എന്റെ മകളെന്നു പറഞ്ഞാണ് തുടക്കമിട്ടത്. ലക്ഷ്യം എന്താണെന്നു പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കാര്യങ്ങളിൽ കൂടുതൽ പറയുന്നില്ല. ഇതൊന്നും എന്ന ബാധിക്കുന്ന കാര്യമല്ല. ഞങ്ങൾ ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല. കോടതിയുടെ വഴിക്ക് കാര്യങ്ങൾ നീങ്ങിക്കൊള്ളും. ആരും അത്ര ബേജാറാകണ്ട. കരിമണൽ വിഷയവുമായി ബന്ധപ്പെട്ടു എനിക്കെതിരെ ഉയർന്ന വിവാദങ്ങൾ ശുദ്ധ അസംബന്ധമാണ്. അതിൽ എന്തെങ്കിലും തെളിവുണ്ടോ. എന്റെ രാജി മോഹിച്ചോളൂ. കേന്ദ്ര ഏജൻസികളെ പറ്റി നല്ല ധാരണയാണ് മാധ്യമങ്ങൾക്കുള്ളത്. ‘പിവി’ ആരാണെന്ന കാര്യം എതിരാളികളെ വകവരുത്താൻ ചിലർ ഉപയോഗിക്കും. എനിക്ക് ഈ കാര്യത്തിൽ നല്ല വ്യക്തതയുണ്ട്. കോടതിയിലെ കേസ് കോടതിയിലാണ് നേരിടേണ്ടത്. അല്ലാതെ മാധ്യമങ്ങൾക്കു മുന്നിലല്ല’’ – പിണറായി വിജയൻ പറഞ്ഞു.
‘‘നിങ്ങൾക്കു വേണ്ടത് എന്റെ രക്തമാണ്. അത്ര വേഗത്തിൽ അതു കിട്ടില്ല. ചില മാധ്യമങ്ങൾക്കു സാമാന്യ ബുദ്ധിയില്ല. മകളുടെ കമ്പനി നൽകിയ സേവനത്തിനു കിട്ടിയ പ്രതിഫലം കള്ളപ്പണമല്ലല്ലോ. അത് രേഖകൾ പ്രകാരം വന്നതല്ലേ. അതിനു നൽകേണ്ട ആദായനികുതി, ജിഎസ്ടി എന്നിവ കൃത്യമായി നൽകിയതാണ്. രേഖ പ്രകാരമുള്ളതാണ്. അതു മറച്ചുവെച്ചുകൊണ്ടാണ് കാര്യങ്ങൾ പറയുന്നത്. നൽകാത്ത സേനത്തിനാണ് പ്രതിഫലം എന്നു പറഞ്ഞാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നൽകിയ സേവനത്തിനാണ് പ്രതിഫലമെന്നു മകളുടെ കമ്പനിയും സിഎംആർഎല്ലും പറയുന്നു. ഇതൊന്നും അത്ര വേഗത്തിൽ അവസാനിക്കില്ല’’ – മുഖ്യമന്ത്രി വ്യക്തമാക്കി.
What's Your Reaction?






