'ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നത് അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍'; അമ്മയുടെ മരണത്തില്‍ മകളുടെ നിര്‍ണായകമൊഴി

ചേര്‍ത്തല: ചേര്‍ത്തലയില്‍ സംസ്കരിച്ചതിന് ശേഷം കല്ലറ തുറന്ന് പുറത്തെടുത്ത ഗൃഹനാഥയുടെ മൃതദേഹം ഇന്ന് പോസ്റ്റുമാര്‍ട്ടം നടത്തും. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്‍റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ നിര്‍ണായകമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ ചേർത്തല നഗരസഭ 29ാം വാർഡ് പണ്ടകശാലപ്പറമ്പിൽ സജി (46) യുടെ മരണവുമായി ബന്ധപ്പെട്ടാണു ഭർത്താവ് സോണി(48)യെ കസ്റ്റഡിയിലെടുത്തത്.
വീട്ടിലെ ഗോവണിയിൽനിന്ന് വീണതിനെത്തുടർന്നുണ്ടായ മരണമെന്നാണ് ആദ്യം കരുതിയത്. തലയ്ക്കു ഗുരുതര പരുക്കേറ്റ നിലയിൽ ജനുവരി എട്ടിനാണ് സജിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം വെന്‍റിലേറ്ററിലായിരുന്ന സജി കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിച്ചു. വൈകിട്ട് മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണ് മകൾ മീഷ്മ അച്ഛനെതിരെ ചേർത്തല പോലീസിൽ പരാതി നൽകിയത്. സംഭവദിവസം രാത്രി അച്ഛൻ അമ്മയുടെ തല ഭിത്തിയോടുചേർത്ത് ഇടിച്ചെന്നും അങ്ങനെയാണ് ഗുരുതരാവസ്ഥയിലായെന്നുമാണ് മകളുടെ മൊഴി.
അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. അച്ഛൻ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയിൽ വച്ച് സത്യം പറയാതിരുന്നത് മകള്‍ മീഷ്മ പോലീസിനോടു പറഞ്ഞു. ചൊവ്വാഴ്ച രാത്രി സോണി വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് മീഷ്മ പോലീസിൽ വിവരം അറിയിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാവിലെ നിയമനടപടികൾ പൂർത്തിയാക്കി വൈകിട്ട് മൂന്നരയോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു.
What's Your Reaction?






