ബന്ധു നിയമന വിവാദത്തിന് പിന്നാലെ മാറ്റം; സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തെത്തുടർന്ന് ഒഴിവുവന്ന സ്ഥാനത്ത് കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയെ മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ചന്ദ്രൻ തില്ലങ്കേരി. സണ്ണി ജോസഫിന്റെ സഹോദരീഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങളെ തുടർന്നാണ് അദ്ദേഹം രാജിവെച്ചത്.
താൻ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറലേൽക്കരുതെന്ന നിലപാടിലാണ് രാജിയെന്ന് ബെന്നി തോമസ് പ്രതികരിച്ചിരുന്നു.
അതേസമയം, ബെന്നി തോമസിന്റെ നിയമനത്തെ ന്യായീകരിച്ച് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. മികച്ച പൊതുപ്രവർത്തകനായ ബെന്നി തോമസിനെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്നും, സഹോദരീഭർത്താവാണെന്നത് മാത്രം മാനദണ്ഡമല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റായും റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ജനപ്രതിനിധിയായും പ്രവർത്തിച്ച വ്യക്തിയാണ് ബെന്നി തോമസെന്നും നിയമനത്തിന് നിയമപരമായ തടസങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
What's Your Reaction?



